പേജുകള്‍‌

Thursday, June 30, 2011

മറുമരുന്ന്

പതിവിനു വിപരീതമായി,അന്നയാൾ പ്രാതലടക്കമുള്ള  ആഹാരം പ്രകൃതി ഭോജന ശാലയിൽ നിന്നാണ് കഴിച്ചത് . ഉച്ച തിരിഞ്ഞപ്പോഴേ,കടുത്ത തലവേദനയും പനിയും ബാധിച്ച് അയാൾ അസ്വസ്ഥനായി.സ്ഥല കാല ബോധം പോലും നഷ്ടപ്പെട്ട് അയാൾ മരുന്നെന്നു കരുതി തപ്പിയെടുത്തത് ഏതോ കീട നാശിനിയായിരുന്നു.അതു കുടിച്ചതിനു ശേഷം അയാൾ ഒരിടത്തു ചെന്ന് ക്ഷമയോടെ കിടന്നു. പിന്നെ സാവധാനം ...............ചെന്നുചേർന്നത് മരണത്തിലേക്കല്ല........... സൌഖ്യത്തിലേക്കായിരുന്നു!

Wednesday, June 29, 2011

ഇപ്പോൾ കിട്ടിയത്

അച്ഛമ്മേടെ പുതിയ സംശയം:  ടീവിയിൽ നിന്നും ദിവസേനകേക്കുന്നല്ലോ മണിച്ചൻ .......മണിച്ചൻ .....എന്ന് ? എവ്ടേങ്കിലും പിന്നേം ഉണ്ടായോ  വിഷ മദ്യ ദുരന്തം?    പേരക്കുട്ടി പറഞ്ഞു: മണിച്ചനല്ല അച്ഛമ്മേ മണിചെയിനാ...........                                                                       “നീയെന്താ സ്റ്റാർ സിങ്ങറിലെ കൊച്ച് പറേമ്പോലെ പറേണത്?” എന്നായി അച്ഛമ്മ.

Tuesday, June 28, 2011

ദുരന്തം

യുവ നേതാവ് പ്രസംഗം കാച്ചുകയായിരുന്നു.   പ്രസംഗത്തിനിടെ -“1962ൽ ഇവിടെ എന്തു നടന്നുവെന്ന് ആരെങ്കിലും ആലോചിക്കാ‍റുണ്ടോ?” എന്ന് അയാൾ ചോദിച്ചതെല്ലാവർക്കും ഓർമ്മയുണ്ട്. പിന്നീട് കറന്റ്  പോയതു കൊണ്ട് പ്രസംഗം നിർത്തേണ്ടി വന്നു. ആൾക്കാരെല്ലാം പിരിഞ്ഞു പോയപ്പോഴും യുവ നേതാവിന്റെ അച്ഛൻ അവിടെത്തന്നെ ഇരുന്ന് ആലോചിച്ചു. 1962ൽ ഇവിടെന്ത് നടന്നു? ആലോചനയുടെ അവസാനം അയാളത് കണ്ടു പിടിക്കുക തന്നെ ചെയ്തു:“ആ വർഷമാണല്ലോ താൻ അവന്റെ അമ്മയെ കെട്ടിയത് ”

ആദ്യമുണ്ടായത്..........

കുളക്കരയിലിരുന്ന്  പ്രണയത്തിന്റെ കൈലേസു തുന്നുന്നതിനിടെ അവൻ അവളോട് ചോദിച്ചു:നിന്റെ കൈവിരലുകൾ എത്ര സോഫ്റ്റാ?                                           അവൾ പറഞ്ഞു: ഈ കരളിനൊപ്പം വരില്ല.                                                                                    അവൻ പറഞ്ഞു:ഓ അതു വെറുതെ .....ഈ കരളത്ര  സോഫ്റ്റൊന്നുമല്ല. ഇത്തിരി ഹാർഡാ. ഇതിത്തിരി സോഫ്റ്റാക്കാൻ ഒരു മരുന്നുണ്ട്.....  തരാമോ?                        അവൾ ചോദിച്ചു: അതെന്തു മരുന്ന്?                                                                                            അവൻ: ഉമ്മ                                             അവൾ:ശോ....സ്റ്റോക്കില്ല.                                                     അവൻ: ഒന്നു ശ്രമിക്കൂന്നേ.                                                    അവൾ: ശരി....ഈ ചോദ്യത്തിനുത്തരം തരൂ.........സോഫ്റ്റ് വേറോ ഹാഡ് വെയറോ ആദ്യം ഉണ്ടായത്?                       അവൻ കുഴങ്ങി :ഒരു ക്ലൂ തരുമോ?          അവൾ:ഊം...ഹും....ഇല്ല.                                                    പെട്ടെന്ന് കുളു കുളു ശബ്ദത്തോടെ കുളോപരിതലത്തിൽ ഒരു ആമ പൊങ്ങിവന്നു.                                               ആവേശത്തോടെ അവൻ പറഞ്ഞു: ഒരുമിച്ച്.....!                       അവൾ ചോദിച്ചു :ഒരുമിച്ചോ?                                                അവൻ പറഞ്ഞു: അതാ തെളിവ്....അവൻ ആമയെ അവൾക്ക് കാണിച്ചു കൊടുത്തു. ഇനി താ....                                             അവൾ ചോദിച്ചു :എന്ത്?                                                                                                                   ഇതു തന്നെ എന്നു പറഞ്ഞ് അവൻ അവളിൽ നിന്ന് ,ചോദിച്ചത്  ബലമായി എടുക്കുമ്പോൾ നാണിച്ച്, ഹാർഡ് വെയറിൽ പൊതിഞ്ഞ സോഫ്റ്റ് വെയറുമായി ആമ മുങ്ങി...........ബ്ലും

Monday, June 27, 2011

വിരലുകൾ

ചെക്കൻ പഠിക്കാൻ ജോറായിരുന്നു.അതു കണ്ട് നാട്ടുകാർ പറഞ്ഞു :മോനേ നീയൊരു മാഷാകുമെടാ......!ചെക്കൻ കണക്കിനായിരുന്നു കൂടുതൽ ജോറ്. കൈവിരലുകൾ കൊണ്ട്  കണക്കു കൂട്ടിക്കൂട്ടി അവൻ കണക്കിന്റെ കങ്കാണിയായി. ഒടുവിലവൻ ഒരു മാഷായി .ഒരു കണക്ക് മാഷ് .നാട്ടുകാർക്കും പിള്ളേർക്കും ഒരു സംശയവുമില്ലാത്ത വിധം കണക്കു പറഞ്ഞു കൊടുത്ത് മാഷ് ആളായതു കണ്ടപ്പോൾ ചിലർക്ക് കണക്കു കൂട്ടലുകൾ തെറ്റി .അവർ മാഷിന്റെ കണക്കു വിരലുകൾ വെട്ടിക്കളഞ്ഞു.  നാട്ടുകാരും പിള്ളേരും കരഞ്ഞപ്പോൾ മാഷ്  ചിരിച്ചു കൊണ്ട് പറഞ്ഞു: കണക്കുകൾ പിഴക്കുമ്പോൾ കൂട്ടുന്ന കണക്കുകളിൽ കണക്കുകൾ പെടുന്നില്ല. എനിക്ക് കണക്ക് കൂട്ടാൻ വിരലുകൾ വേണ്ടാതായിരിക്കുന്നു എന്ന കണക്ക്  കണക്കിൽ പെടാ‍ത്ത പുതിയ കണക്ക്! എന്റെ ഉയിരെടുക്കുമ്പോഴേക്കും എന്റെ കണക്കു കൂട്ടലിന്  ഞാൻ വേണ്ടാതായിരിക്കും!!

Saturday, June 25, 2011

അപരൻ

(ചുവന്നത് :വിധു.  നീല:ബ്ലോഗർ ഞാൻ)                                                                                                                                 ഞാൻ എഴുതാനിരുന്നു. പക്ഷെ എഴുത്തൊന്നും വന്നില്ല. പേനയിൽ മഷിയുണ്ട്. പക്ഷേ മനസ്സിൽ മൊഴി തീർന്നിരിക്കുന്നു.മൊഴികൾ റീ ചാർജ്ജ് ചെയ്യണം .അതിനുള്ള വഴികൾ റീഫില്ല് ചെയ്യണം. ശരി ഒന്നു കറങ്ങി വരാം. ബ്ലോഗിൽ കറക്കം തുടങ്ങിയപ്പോ അതാ അവിടെ ഒരാൾ ......“ഞാൻ” എന്ന പേരിൽ. ഞാൻ സൂക്ഷിച്ചു നോക്കി അതെ ഞാൻ തന്നെ.ഞാൻ! ദുഷ്ടൻ ! ഞാൻ എഴുതാൻ ഓങ്ങിയത് അതാ...ഞാൻ എഴുതിക്കഴിഞ്ഞിരിക്കുന്നു. ഞാൻ ഞാനായ നിമിഷത്തിൽ ഞാൻ ചിന്തിച്ചു ഞാനെന്തൊരു പൊട്ടനാ? അല്ല ഞാനിനി എന്തിനാ എഴുതുന്നത്? എഴുതാൻ ഞാനില്ലേ? ഞാനിനി ഞാനെഴുതിയതിന്റെ ക്രെഡിറ്റ് കൈക്കലാക്കിയാൽ മാത്രം മതി. പിന്നെ ഞാനെന്തെങ്കിലും എഴുതിയാൽ തന്നെ അതു കൊണ്ടുണ്ടാകുന്ന ദോഷം സഹിക്കാൻ ഞാനുണ്ടല്ലോ? ഞാൻ പോലീസിന്റെ പിടിയിലാകും.ഞാൻ വിലസും!ഹ ഹ! *****************************************************ഒക്കെയൊരു വെറും ഭ്രാന്തൻ സ്വപ്നങ്ങൾ . എഴുത്തു പിഴച്ചപ്പോൾ പോലീസ് വന്നപ്പോൾ ഞാൻ പിടിക്കപ്പെട്ടപ്പോൾ ഞാൻ പറഞ്ഞു നോക്കി: അതെഴുതിയത്........ഞാനാ. പോലീസുകാർക്ക് സന്തോഷമായി:പ്രതി കുറ്റം സമ്മതിച്ചിരിക്കുന്നു. ഞാൻ വീണ്ടും പറഞ്ഞു നോക്കി: ഞാനല്ല അതെഴുതിയത്.........ഞാനാ...!  പോലീസുകാർക്ക് കൂടുതൽ സന്തോഷമായി .  പ്രതി പിച്ചും പേയും പറയുന്നതിനിടയിലും കുറ്റം ഏറ്റുപറയുന്നു.പോലീസുകാർക്കൊപ്പം പോകുമ്പോൾ ഞാൻ ബ്ലോഗിലേക്കൊന്നെത്തി നോക്കി........അതാ ഞാൻ ഇപ്പോഴും   അവിടിരുന്നെഴുതുന്നു.                                                                                     (ദുഷ്ടൻ എന്നത് കഥക്കൊരു രസത്തിനു വേണ്ടി മാത്രം പ്രയോഗിച്ച നിർദ്ദോഷമായി കാണേണ്ട വെറും വാക്ക് മാത്രം.ഞാനങ്ങനെ പറഞ്ഞെന്നു വച്ച് ഞാനത്ര ദുഷ്ടനൊന്നുമല്ല)

Friday, June 24, 2011

ദുർബ്ബല നിമിഷം

എന്തൊരു കാര്യം പറഞ്ഞാലും ചെക്കന്  ഒറ്റപ്പല്ലവിയേയുള്ളു.............സമയമില്ല- എന്നത്  ! അച്ഛനും അച്ചിയും ചെക്കനോട് തോറ്റിടത്ത് , ചെക്കന്റെ മാമൻ ഒരു ഐഡിയ മുന്നിലോട്ടിട്ടു. ചെക്കനൊരു വാച്ച് വാങ്ങിക്കൊടുക്കുക ! അപ്പോൾ സമയമുണ്ടാകുമല്ലോ?      അങ്ങനെ മാമനവനൊരു വാച്ച് വാങ്ങിക്കൊടുത്തു. നൈറ്റ് വാച്ച്മാനായി ജോലി കിട്ടിയ അവൻ രാത്രി വാച്ചും കെട്ടി ജോലിസ്ഥലത്ത്  കറങ്ങി നടന്നു. ഒരു രാത്രിയിൽ അവൻ ഒരു യക്ഷിയെ പരിചയപ്പെട്ടു. അവൾ കൈ മാടി വിളിച്ചപ്പോൾ അവന് സമയമില്ലെന്ന് പറയാൻ പറ്റിയില്ല ‌- ........വാച്ചിരിക്കുകയല്ലേ കൈയിൽ!  അധികം വൈകാതെ യക്ഷി പ്രഗ്നിണിയായി. അച്ഛനും അച്ചിയും ചെക്കനെ വിചാരണ ചെയ്തപ്പോൾ അവൻ പറഞ്ഞു “പറ്റിപ്പോയച്ഛാ..........ഒരു ദുർബ്ബല നിമിഷത്തിൽ ഞാൻ .......എന്നെ ..........ങ്ഹി.....ങ്ഹി..ങ്ഹീ........ ചെക്കൻ കരയാൻ തുടങ്ങി.      അച്ഛൻ പറഞ്ഞു:   അപ്പോൾ അതാണല്ലേ കാര്യം? നിന്നെയല്ല  നിന്റെ മാമനിട്ടാ രണ്ടെണ്ണം പൊട്ടിക്കേണ്ടത് .തല്ലിപ്പൊളി വാച്ച് വാങ്ങിയതു കൊണ്ടല്ലേ ദുർബ്ബല നിമിഷമുണ്ടായത്?       എടീ ........അയാൾ വൈഫിനെ വിളിച്ചു .എവിടേടീ  നിന്റെ ഇറ്ക്കീസൻ  ആങ്ങള..........?