പേജുകള്‍‌

Wednesday, November 23, 2011

തൊട്ടിൽ



ഉണ്ണിക്കുട്ടൻ  കട്ടിലിൽ കിടന്ന് കൈകാലിട്ടടിച്ച് കളിക്കുകയായിരുന്നു. കുട്ടിക്കൊരു തൊട്ടിലുണ്ടാക്കിക്കൊടുക്കണം എന്ന് അവന്റെ അച്ഛന് തോന്നി. ഇഷ്ടം പോലെ മുറിക്കാൻ മരങ്ങളുള്ളപ്പോൾ പിന്നെന്തിനമാന്തം?
പറമ്പിലെ നല്ലൊരു മരം ചൂണ്ടി ആശാരി പറഞ്ഞു: ഈ മരം മതി
അയാളും പറഞ്ഞു: അതെ ഈ മരം മതി
മരം മുറിക്കാർ മരം മുറിക്കാൻ എത്തിയപ്പോൾ ആ മരച്ചില്ലയിൽ കുരങ്ങു കുട്ടികൾ ഊഞ്ഞാലാടുന്നുണ്ടായിരുന്നു.
കുരങ്ങുകളെ എറിഞ്ഞോടിച്ച്, യന്ത്ര വാളുകൾ കൊണ്ട്  മുറിച്ചിട്ട മരവുമെടുത്ത് മരം മുറിക്കാർ പോയി.
തൊട്ടിൽ വളരെ പെട്ടെന്നൊരുങ്ങി. തൊട്ടിലിൽ കുട്ടിയെ കിടത്തുന്നത് ഒരാഘോഷം തന്നെയാക്കി. എന്തിനു കുറക്കണം?
പക്ഷേ………………. തൊട്ടിലിൽ കിടക്കാൻ ഇഷ്ടപ്പെടാത്തതു പോലെ  തൊട്ടിലിൽ കിടത്തിയ കുട്ടി കരച്ചിൽ തന്നെ കരച്ചിൽ! ഒരു രക്ഷയുമില്ല. കുട്ടി തൊട്ടിലിൽ കിടക്കാനിഷ്ടപ്പെടുന്നില്ല.
തൊട്ടിലിൽ കിടക്കാതെ അവൻ വളർന്നു. തൊട്ടിൽ ആർക്കും വേണ്ടാതെ പുരയിടത്തിന്റെയൊരു മൂലയിൽ കിടന്നു. ചിതൽ പോലും സ്പർശിക്കുന്നില്ലതിനെ.
ഒരു ദിവസം ഒരു പെൺ കുരങ്ങ് വന്ന് ആ തൊട്ടിൽ എടുത്ത് കൊണ്ട് പോകുന്നത് അവൻ കണ്ടു.  കുരങ്ങിനെ പിന്തുടർന്ന അവൻ പറമ്പിന്റെ അങ്ങേ മൂലയിലെ പഴയ ഒരു മരക്കുറ്റിയിൽ  കുരങ്ങ് ആ തൊട്ടിൽ വച്ചതു കണ്ടു. പിന്നെ അവൾ തന്റെ കുഞ്ഞുങ്ങളെ  എടുത്ത് ആ തൊട്ടിലിൽ കിടത്തുന്നത് കണ്ടു. ചുറ്റിലും ധാരാളം മരങ്ങളുണ്ട്.എന്നിട്ടും അവളെന്തിന് കുട്ടികളെ ഈ തൊട്ടിലിൽ തന്നെ കിടത്തുന്നുവെന്ന് അവൻ സ്വയം ചോദിച്ചു.
തൊട്ടിലുണ്ടാക്കിയ മരമേതെന്നവൻ അച്ഛനോട് ചോദിച്ചു. അയാൾ അവനോട് വാത്സല്യ പൂർവ്വം ദേഷ്യപ്പെട്ടു. നീ തൊട്ടിലിൽ കിടക്കാഞ്ഞത് മരം മോശമായതു കൊണ്ടാണോ?
ആശാരി പറഞ്ഞ വിവരം വച്ച് അവൻ തൊട്ടിലുണ്ടാക്കിയതു  പോലുള്ള മരത്തിനു പരതി നോക്കി. ആ പറമ്പിലും, അടുത്ത പറമ്പിലുമൊന്നും ആ ജാതി മരം ഉണ്ടായിരുന്നില്ല.
അവിടെ നിന്നും  ആ മരക്കുറ്റിയുടെ അടുത്തേക്ക് പോയ അവനെക്കണ്ട്  ആ കുരങ്ങ് കുടുംബം തൊട്ടിലുപേക്ഷിച്ച് ജീവനും കൊണ്ട് ഓടി.
അവൻ അവിടെ കുത്തിയിരുന്നു കരഞ്ഞു. ഒരിറ്റ് കണ്ണീർ ആ ഉണക്ക മരക്കുറ്റിയിൽ വീണു. പെട്ടെന്നൊരു അണ്ണാറക്കണ്ണന്റെ ചിലക്കൽ കേട്ടു. ഒരിലക്കിളിയുടെ പാട്ട്. ഒരു വസന്ത സേനയുടെ മൂളക്കം……………….
ആ ഉണക്ക മരക്കുറ്റിയിൽ അവന്റെ കണ്ണുനീർ വീണിടത്ത് ഒരു പുതു നാമ്പ് അവൻ കണ്ടു. മുകളിലേക്ക് നോക്കി അവൻ എന്തോ പ്രാർത്ഥിച്ചു. മേഘങ്ങൾ, കാറ്റ്, മഴ…….!
ആ ഉണക്ക മരക്കുറ്റിയിലെ നാമ്പ് വളർന്ന് വലിയ മരമായി. അതിൽ കുരങ്ങുകൾ ഊഞ്ഞാലാടി. പക്ഷികൾ കൂട് വച്ചു. അണ്ണാറക്കണ്ണന്മാർ ചിലച്ചാർത്തു
അവൻ വലുതായി, വിവാഹിതനായി,അവനും ഒരു മകനുണ്ടായി.  ഒരു ദിവസം അവന്റെ പത്നി അവനോടൊത്ത് പറമ്പിൽ നടക്കുമ്പോൾ ഒരാഗ്രഹം പ്രകടിപ്പിച്ചു. നമുക്കീ മരം മുറിച്ച് മോനൊരു തൊട്ടിലുണ്ടാക്കിയാലോ………? അവന്റെ ഉറക്കത്തിലെ ഞെട്ടലും കരച്ചിലും ഒന്ന് മാറിക്കിട്ടിയാലോ……?
അവളുടെ ഒരാഗ്രഹത്തിനും എതിരു നിൽക്കാതിരുന്ന അവൻ അവളുടെ ചോദ്യത്തിന് മറുമൊഴിഞ്ഞില്ല. പകരം ആ മരത്തിന്റെ ചുവട്ടിൽ ചെന്ന് മുട്ട് കുത്തി പ്രാർഥിച്ചു.
അവൻ അവളുടെ അടുത്തേക്ക് തിരിച്ചു ചെന്ന് പറഞ്ഞു. “ മരം മുറിക്കാൻ ആൾക്കാരെയും ഏർപ്പാട് ചെയ്യണ്ടേ? വരൂ പോകാം”
അവൾ പറഞ്ഞു: വേണ്ട. തൊട്ടിൽ വേണ്ട. നിങ്ങൾ മരത്തിനടുത്ത് പോയപ്പോൾ കുറെ കുരങ്ങുകളും, പക്ഷികളും, പേരറിയാത്ത അനേകം മറ്റ് ജന്തുക്കളും എന്റെ അടുത്ത് വന്നുപറഞ്ഞു‌- മരം മുറിക്കരുതെന്ന്. വേണ്ട  വെറുമൊരു തൊട്ടിലിനായി അവയെയെല്ലാം പിണക്കണ്ട.
പിന്നീടധികമവിടെ നിൽക്കാതെ അവർ വീട്ടിലേക്ക് നടന്നു. കിടക്കയിൽ ശാന്തനായി   കിടന്നുറങ്ങുന്ന കുഞ്ഞിനെ നോക്കി അവൾ നെടുവീർപ്പിട്ടു. അന്ന് രാത്രി കുഞ്ഞ്  ഉറക്കത്തിൽ ഞെട്ടുകയോ കരയുകയോ ചെയ്തില്ല. അവനും അവളും ശാന്തമായി കിടന്നുറങ്ങി.
പ്രഭാതത്തിൽ അവളെ കാണാതെ അവൻ  പരിഭ്രമിച്ചു. അവളെ അന്വേഷിച്ച് പറമ്പിലെത്തിയ അവൻ അതു കണ്ടു. ആ മരച്ചുവട്ടിൽ അവൾ മുട്ടു കുത്തി പ്രാർത്ഥിക്കുന്നു!
പ്രകൃതിക്കാകെ പതിവിൽ കവിഞ്ഞ ഒരു ഉന്മേഷം ഉണ്ടായിരുന്നു.

Tuesday, November 15, 2011

കടലാസ്

അയാൾക്കൊരാഗ്രഹം-ഒരു കടലാസ്സ്  കമ്പനി തുടങ്ങണം! ആശ പൂർത്തീകരിക്കാൻ അയാൾ അതു സംബന്ധിച്ച കടലാസുകൾ വരുത്തി വായിച്ചു പഠിച്ചു. ഇനി? കടലാസുകൾ ശരിയാവണം! ലൈസൻസ്, എൻ.ഓ.സി മുതലായവ.
ഓഫീസുകളായ ഓഫീസുകളിലെല്ലാം കയറിയിറങ്ങി അയാൾ കടലാസ്സുകൾ ശരിയാക്കി. ഇനി വേണ്ടത് കറൻസിക്കടലാസ്സുകളാണ്. ബാങ്കുകളിൽ നിന്ന് ആ കടലാസ്സുകളും ഒപ്പിച്ചു. എന്നിട്ട്  പണിയങ്ങ് തൊടങ്ങി. കടലാസ്സുകൾ വിറ്റു പോകാൻ അയാൾ പരസ്യക്കടലാസ്സ് അടിച്ചിറക്കി. കടലാസ്സ് വായിച്ചെത്തിയവരെല്ലാം  കടമായിട്ടായിരുന്നു അയാളോട്  കടലാസ്സ്  വാങ്ങിയത്. കടലാസ്സുകൾ വിറ്റു പോയെങ്കിലും, വീണ്ടും പ്രൊഡക്ഷൻ നടത്താനുള്ള കടലാസ്സിനായി അയാൾ കാലിക്കീശ തപ്പി. പിന്നെ വട്ടിക്കാരൻ നീട്ടിയ കടലാസ്സുകളിൽ ഒപ്പിട്ട് കൊടുത്തും, കൈവായ്പ്പയായും അയാൾ കടലാസ്സൊപ്പിച്ചു. പിന്നെയും പതിവിൻ പടി പ്രൊഡക്ഷനും, ഡിസ്ട്രിബ്യൂഷനും! കടം കൂടി. ബാങ്കുകൾ കടലാസ്സുകളയച്ചുകൊണ്ടേയിരുന്നു. അയാൾക്ക് കടലാസ്സും കൊണ്ട് ബാങ്കിലെത്താൻ കഴിയാതെ വന്നപ്പോൾ ബാങ്കുകൾ അയാളുടെ വീട്ടിന്റെ വാതിലിൽ ഒരു കടലാസ്സൊട്ടിച്ചു. ജപ്തിയുടെ കടലാസ്സ്!
രക്ഷയൊന്നുമില്ലാതെ വന്നപ്പോൾ അയാൾ ഒരു കടലാസ്സിൽ ഇങ്ങനെ എഴുതിവച്ചു: എന്റെ മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി
പിറ്റേന്നിറങ്ങിയ എല്ലാ പ്രാദേശിക കടലാസ്സുകളിലും വാർത്തവന്നു: കടലാസ്സു വ്യവസായി കടലാസ്സെഴുതി വച്ച് കടലാസ്സിലായി!

Saturday, November 05, 2011

ഇടയ ലേഖനം

  വനം അരികു പാകിയ ഗ്രാമീണ ഭൂമികയിൽ കുങ്കുമ നിറം കലർന്ന സായം കാലത്ത് കവി എത്തി- ഒരു കാവ്യം ചമക്കാൻ.
കാനനത്തിലെ ജ്വാലകൾ പോലെ പൂത്തു നിൽക്കുന്ന  പൂവാകകളുടെ ക്ഷണിക്കുന്ന ചിരിയിൽ തങ്ങി കവി വാടക വീട്ടിൽ പുതു കവിതയുടെ ആദ്യാക്ഷരി കുറിച്ചു. അങ്ങനങ്ങനെ ഇരിക്കുമ്പോൾ ,ഇരുൾപ്പുതപ്പിടാനൊരുങ്ങുന്ന വന നിഗൂഢതകളുടെ ഊടു വഴികളിലൊന്നിലൂടെ കുറെ ആടുകളും ഒരിടയനും നാടിറങ്ങി വരുന്നു-രാത്രികാല പരോളിനെന്ന പോലെ!
വാടക വീട്ടിലെ പുതിയ താമസക്കാരനെ കണ്ട് കൈകൂപ്പിയ ഇടയൻ കൈയ്യിലെ പാൽ‌പ്പാത്രത്തിൽ നിന്ന് കവിക്ക് പാൽ പകർന്നു നൽകി.
കവി അവനിൽ പ്രസാദിച്ചു. കവി അവനെ കാവ്യത്തിലെ നായകനാക്കി- രാമണൻ എന്ന് പേർ കൊടുത്തു
നായകന് പ്രേമിക്കാനൊരു ചരക്കിനെയും സൃഷ്ടിച്ചു- വലിയ വീട്ടിലെ ആ മൊതലിന്  ചന്ദ്രി എന്ന് പേരിട്ടു.
പിന്നെ ഒടുക്കത്തെ പ്രേമായിരുന്നു രണ്ടും കൂടി. എന്റമ്മോ! വിവരണാതീതം. കണ്ടിട്ടില്ല ഞാനീവിധം പാണ്ടി ലോറി പോലൊരു നെഞ്ചകം എന്നൊക്കെ അവർ പരസ്പരം പാടാനോങ്ങി. പക്ഷേ കവി വിട്ടില്ല. കവി നല്ലൊന്നാന്തരം ആട്ടിൻ പാലു പോലത്ത  “ഉപ്പുമാ“ യും “ഉലപ്പരക്ഷ“യും വച്ച്  ലൈനടി കൊഴുപ്പിച്ചു.
 ഇടയൻ ദിവസവും കവിക്ക് പാൽ നൽകിക്കൊണ്ടിരുന്നു. ഒരു ദിവസം ഇടയൻ കവിക്ക് പാൽ നൽകിയില്ല. കവിക്ക് ഇടയനോട് നീരസം തോന്നി. അന്നെഴുതിയ കാവ്യ ഭാഗത്ത് കവി ഇടയനെക്കൊണ്ട് ചന്ദ്രിയോടൊന്ന് മിണ്ടാൻ പോലും സമ്മതിച്ചില്ല. പോരാത്തതിന് അവന് ചിക്കൻ ഗുനിയ പിടിച്ചതായി എഴുതി.
പക്ഷേ സത്യത്തിലയാൾക്ക് വയറ്റിളക്കമായിരുന്നു. ഒരു രക്ഷയുമില്ലാത്തതു കൊണ്ട് മാത്രമാണ് കവിക്ക് പാൽ കൊടുക്കാതിരുന്നത്!
പിറ്റേന്ന് കൊടുത്ത പാലിൽ പ്രസാദിച്ച കവി രാമണന്റെ സ്റ്ററ്റസ്സുയർത്തി. അവന്റെ അസുഖം , കൈക്കൂലി വാങ്ങി,കാര്യം നടത്തിക്കൊടുക്കുന്ന ഉദ്യോഗസ്ഥന്റെ ശുഷ്കാന്തിയോടെ, കവി മാറ്റിക്കൊടുത്തു.
കാവ്യത്തിന്റെ ആ ഭാഗത്ത് കവി ഒരു വല്ലാത്ത റൊമാൻസ് ചേർത്തു: രാമണേട്ടാ…….. ഐ മിസ്സ് യൂ ഡാ……….എന്ന് പറഞ്ഞു കൊണ്ടോടി വരുന്ന ചന്ദ്രിയെ നോക്കി വന്ധ്യ മേഘങ്ങൾ പോലും പെയ്തു എന്ന്!
പക്ഷേ “ചന്ദ്രീടെ വീട്ടിലെ ടീവി കാണാൻ  പോന്നൂടെ പോന്നൂടെ എന്റെ കൂടെ “ എന്ന് ചന്ദ്രി കരഞ്ഞു വിളിച്ചിട്ടും കവി രാമണനെ പോകാൻ വിട്ടില്ല. കാനന ഛായയിൽ ആട് മേയ്ക്കാൻ രാമണന്റെ ഒപ്പം പോകാൻ ചന്ദ്രിയേയും വിട്ടില്ല.
അങ്ങനെയൊരു ചാൻസ് കിട്ടാൻ ആട്ടിറച്ചി കൊടുക്കണം കവിക്ക് എന്ന് ആ പൊട്ടൻ രാമണന് അറിയണ്ടേ? വിവരം കെട്ടവൻ!
എന്തായാലും ശുഭ പര്യവസായിയായി കാവ്യം തീരാറായപ്പോൾ ദാ വരുന്നു ഇങ്കം ടാക്സ് കാരുടെ റെയ്ഡ് പോലെ അപ്രതീക്ഷിതമായി രാമണൻ. അവന് പാലിന്റെ കാശ് വേണം പോലും! ഒരു മാസത്തെ പാലിന്റെ കാശ്..............!
കവി പണം കൊടുത്തു. 
പക്ഷേ കവി, കാവ്യത്തിന്റെ ക്ലൈമാക്സ്  മാറ്റി!
ചന്ദ്രിയെ “ഒരു ദുബായിക്കാരനെ“ കൊണ്ട് കെട്ടിച്ചു. രാമണനെ കവി കാട്ടാനയായി വന്ന് കൊല്ലാൻ നോക്കി.പക്ഷേ ആനയുടെ ആക്രമണത്തിന് വനം വകുപ്പ് നഷ്ടപരിഹാരം നൽകുമെന്നതു കൊണ്ട് കവി ആ ഉദ്യമം ഉപേക്ഷിച്ചു. 
പിന്നെ കവി ചെയ്തതെല്ലാം യാന്ത്രികമായിരുന്നു. അയാൾ ഒരു അനോണി റിപ്പോർട്ട് പത്രങ്ങൾക്കയച്ചു കൊടുത്തു. “ഇടയന്റെ ശവം കാട്ടാറിലൂടെ ഒഴുകുന്നു.......ആടുകൾ ബേ...ബേ   എന്ന് കരയുന്നു.........ഇടയന്റെ ലാപ് ടോപ്പ് പുഴയുടെ തീരത്ത്  ആടിനും ഇടയനും വേണ്ടാതെ കിടക്കുന്നു.........“ അങ്ങനെ കവി കലി തീർത്തു. ഹല്ല പിന്നെ ഒരിടയനിത്രയും ധിക്കാരമോ?
പത്ര വാർത്ത വായിച്ച് പ്രബുദ്ധ ജനം  ഇടയന്റെ മരണത്തിനു കാരണക്കാരനെ കണ്ടു പിടിക്കാനായി പിറ്റേന്ന് നാട്ടിലൊട്ടാകെ ഹർത്താലാക്കി. ങ്ഹ! അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ!
പിള്ളേർ കുപ്പിയും കോഴിയുമെല്ലാം തീർത്ത് കാണുമോ?


 
നാട്ടാർക്ക് അന്ന് ചിക്കനും കുപ്പിയുമായി ആഘോഷം കെങ്കേമം.........!
ചില യൂനിഫോമിട്ട പോലീസു കാർക്ക്  ഹർത്താലുകാരുടെ തല്ലു കിട്ടി. ചില യൂനിഫോമില്ലാത്ത പോലീസു കാർക്കും കിട്ടി നല്ല തല്ല്. പിന്നല്ലാതെ

ഇതൊന്നുമറിയാതെ ഇടയൻ പതിവു പോലെ ആടുകളെയും കൊണ്ട് കാട് കേറി.