ഉണ്ണിക്കുട്ടൻ കട്ടിലിൽ കിടന്ന് കൈകാലിട്ടടിച്ച് കളിക്കുകയായിരുന്നു. കുട്ടിക്കൊരു തൊട്ടിലുണ്ടാക്കിക്കൊടുക്കണം എന്ന് അവന്റെ അച്ഛന് തോന്നി. ഇഷ്ടം പോലെ മുറിക്കാൻ മരങ്ങളുള്ളപ്പോൾ പിന്നെന്തിനമാന്തം?
പറമ്പിലെ നല്ലൊരു മരം ചൂണ്ടി ആശാരി പറഞ്ഞു: ഈ മരം മതി
അയാളും പറഞ്ഞു: അതെ ഈ മരം മതി
മരം മുറിക്കാർ മരം മുറിക്കാൻ എത്തിയപ്പോൾ ആ മരച്ചില്ലയിൽ കുരങ്ങു കുട്ടികൾ ഊഞ്ഞാലാടുന്നുണ്ടായിരുന്നു.
കുരങ്ങുകളെ എറിഞ്ഞോടിച്ച്, യന്ത്ര വാളുകൾ കൊണ്ട് മുറിച്ചിട്ട മരവുമെടുത്ത് മരം മുറിക്കാർ പോയി.
തൊട്ടിൽ വളരെ പെട്ടെന്നൊരുങ്ങി. തൊട്ടിലിൽ കുട്ടിയെ കിടത്തുന്നത് ഒരാഘോഷം തന്നെയാക്കി. എന്തിനു കുറക്കണം?
പക്ഷേ………………. തൊട്ടിലിൽ കിടക്കാൻ ഇഷ്ടപ്പെടാത്തതു പോലെ തൊട്ടിലിൽ കിടത്തിയ കുട്ടി കരച്ചിൽ തന്നെ കരച്ചിൽ! ഒരു രക്ഷയുമില്ല. കുട്ടി തൊട്ടിലിൽ കിടക്കാനിഷ്ടപ്പെടുന്നില്ല.
തൊട്ടിലിൽ കിടക്കാതെ അവൻ വളർന്നു. തൊട്ടിൽ ആർക്കും വേണ്ടാതെ പുരയിടത്തിന്റെയൊരു മൂലയിൽ കിടന്നു. ചിതൽ പോലും സ്പർശിക്കുന്നില്ലതിനെ.
ഒരു ദിവസം ഒരു പെൺ കുരങ്ങ് വന്ന് ആ തൊട്ടിൽ എടുത്ത് കൊണ്ട് പോകുന്നത് അവൻ കണ്ടു. കുരങ്ങിനെ പിന്തുടർന്ന അവൻ പറമ്പിന്റെ അങ്ങേ മൂലയിലെ പഴയ ഒരു മരക്കുറ്റിയിൽ കുരങ്ങ് ആ തൊട്ടിൽ വച്ചതു കണ്ടു. പിന്നെ അവൾ തന്റെ കുഞ്ഞുങ്ങളെ എടുത്ത് ആ തൊട്ടിലിൽ കിടത്തുന്നത് കണ്ടു. ചുറ്റിലും ധാരാളം മരങ്ങളുണ്ട്.എന്നിട്ടും അവളെന്തിന് കുട്ടികളെ ഈ തൊട്ടിലിൽ തന്നെ കിടത്തുന്നുവെന്ന് അവൻ സ്വയം ചോദിച്ചു.
തൊട്ടിലുണ്ടാക്കിയ മരമേതെന്നവൻ അച്ഛനോട് ചോദിച്ചു. അയാൾ അവനോട് വാത്സല്യ പൂർവ്വം ദേഷ്യപ്പെട്ടു. നീ തൊട്ടിലിൽ കിടക്കാഞ്ഞത് മരം മോശമായതു കൊണ്ടാണോ?
ആശാരി പറഞ്ഞ വിവരം വച്ച് അവൻ തൊട്ടിലുണ്ടാക്കിയതു പോലുള്ള മരത്തിനു പരതി നോക്കി. ആ പറമ്പിലും, അടുത്ത പറമ്പിലുമൊന്നും ആ ജാതി മരം ഉണ്ടായിരുന്നില്ല.
അവിടെ നിന്നും ആ മരക്കുറ്റിയുടെ അടുത്തേക്ക് പോയ അവനെക്കണ്ട് ആ കുരങ്ങ് കുടുംബം തൊട്ടിലുപേക്ഷിച്ച് ജീവനും കൊണ്ട് ഓടി.
അവൻ അവിടെ കുത്തിയിരുന്നു കരഞ്ഞു. ഒരിറ്റ് കണ്ണീർ ആ ഉണക്ക മരക്കുറ്റിയിൽ വീണു. പെട്ടെന്നൊരു അണ്ണാറക്കണ്ണന്റെ ചിലക്കൽ കേട്ടു. ഒരിലക്കിളിയുടെ പാട്ട്. ഒരു വസന്ത സേനയുടെ മൂളക്കം……………….
ആ ഉണക്ക മരക്കുറ്റിയിൽ അവന്റെ കണ്ണുനീർ വീണിടത്ത് ഒരു പുതു നാമ്പ് അവൻ കണ്ടു. മുകളിലേക്ക് നോക്കി അവൻ എന്തോ പ്രാർത്ഥിച്ചു. മേഘങ്ങൾ, കാറ്റ്, മഴ…….!
ആ ഉണക്ക മരക്കുറ്റിയിലെ നാമ്പ് വളർന്ന് വലിയ മരമായി. അതിൽ കുരങ്ങുകൾ ഊഞ്ഞാലാടി. പക്ഷികൾ കൂട് വച്ചു. അണ്ണാറക്കണ്ണന്മാർ ചിലച്ചാർത്തു
അവൻ വലുതായി, വിവാഹിതനായി,അവനും ഒരു മകനുണ്ടായി. ഒരു ദിവസം അവന്റെ പത്നി അവനോടൊത്ത് പറമ്പിൽ നടക്കുമ്പോൾ ഒരാഗ്രഹം പ്രകടിപ്പിച്ചു. നമുക്കീ മരം മുറിച്ച് മോനൊരു തൊട്ടിലുണ്ടാക്കിയാലോ………? അവന്റെ ഉറക്കത്തിലെ ഞെട്ടലും കരച്ചിലും ഒന്ന് മാറിക്കിട്ടിയാലോ……?
അവളുടെ ഒരാഗ്രഹത്തിനും എതിരു നിൽക്കാതിരുന്ന അവൻ അവളുടെ ചോദ്യത്തിന് മറുമൊഴിഞ്ഞില്ല. പകരം ആ മരത്തിന്റെ ചുവട്ടിൽ ചെന്ന് മുട്ട് കുത്തി പ്രാർഥിച്ചു.
അവൻ അവളുടെ അടുത്തേക്ക് തിരിച്ചു ചെന്ന് പറഞ്ഞു. “ മരം മുറിക്കാൻ ആൾക്കാരെയും ഏർപ്പാട് ചെയ്യണ്ടേ? വരൂ പോകാം”
അവൾ പറഞ്ഞു: വേണ്ട. തൊട്ടിൽ വേണ്ട. നിങ്ങൾ മരത്തിനടുത്ത് പോയപ്പോൾ കുറെ കുരങ്ങുകളും, പക്ഷികളും, പേരറിയാത്ത അനേകം മറ്റ് ജന്തുക്കളും എന്റെ അടുത്ത് വന്നുപറഞ്ഞു- മരം മുറിക്കരുതെന്ന്. വേണ്ട വെറുമൊരു തൊട്ടിലിനായി അവയെയെല്ലാം പിണക്കണ്ട.
പിന്നീടധികമവിടെ നിൽക്കാതെ അവർ വീട്ടിലേക്ക് നടന്നു. കിടക്കയിൽ ശാന്തനായി കിടന്നുറങ്ങുന്ന കുഞ്ഞിനെ നോക്കി അവൾ നെടുവീർപ്പിട്ടു. അന്ന് രാത്രി കുഞ്ഞ് ഉറക്കത്തിൽ ഞെട്ടുകയോ കരയുകയോ ചെയ്തില്ല. അവനും അവളും ശാന്തമായി കിടന്നുറങ്ങി.
പ്രഭാതത്തിൽ അവളെ കാണാതെ അവൻ പരിഭ്രമിച്ചു. അവളെ അന്വേഷിച്ച് പറമ്പിലെത്തിയ അവൻ അതു കണ്ടു. ആ മരച്ചുവട്ടിൽ അവൾ മുട്ടു കുത്തി പ്രാർത്ഥിക്കുന്നു!
പ്രകൃതിക്കാകെ പതിവിൽ കവിഞ്ഞ ഒരു ഉന്മേഷം ഉണ്ടായിരുന്നു.